Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Wednesday, January 4, 2012

ഉഴുന്നാട വണ്ടി ഉണരുമ്പോള്‍


വഴിയിലപ്പുറത്താ-
ക്കൊടുംവളവുതിരിഞ്ഞെത്തുന്നൊരു
വലിയ സൈക്കിള്‍ച്ചക്രവണ്ടിയും
കാത്തീപ്പടിയിലെന്‍വായില്‍-
ക്കപ്പലോടിച്ചിന്നുമിരിക്കുന്നീ-
പ്പുതുവര്‍ഷപ്പുലരിയില്‍!

രാത്രിയിലതിക്കേമമായ്
രാമരം* പള്ളീപ്പെരുന്നാളാഘോഷി-
ച്ചാടിയാടിയെത്തും
തോമാച്ചേട്ടാ,
കൂട്ടുപോരുമാ-
വണ്ടിക്കുള്ളില്‍ക്കാണുമോ
ഇന്നും നാവുതേടുന്നോ-
രുഴുന്നാടവളയങ്ങള്‍?

കഴിഞ്ഞേനെത്രയോ
വര്‍ഷങ്ങളെങ്കിലു-
മൊരിക്കല്‍ക്കൂടിയീ-
പ്പകല്‍തെളിയുമ്പോള-
തിവേഗമോര്‍മ്മയ്ക്ക്
തിരികൊളുത്തിക്കൊണ്ടൊരു
*ചെമ്പിളാവ്സെറ്റാ-
കാശത്തത്ഭുതം തീര്‍ക്കുമോ?

ഉറക്കം തൂങ്ങിത്തൂങ്ങിയു-
മുറങ്ങാതുറക്കം
നടിച്ചുമെത്ര
നേരമായിട്ടീ-
യുമ്മറത്തിരിക്കുന്നു!

റോഡിലായിറക്കത്തില്‍
വലം കയ്യും പൊക്കി-
ക്കൈലിമുണ്ടും
കക്ഷത്തിലേറ്റി
കതിനാവെടി
പൊട്ടിക്കാനെത്തുമോ
ഇന്നുമാപ്പഴയവണ്ടിക്കാരനു-
മവന്റെ വണ്ടിയും?


രാമരം- കോട്ടയം ജില്ലയിലെ രാമപുരം
ചെമ്പിളാവ് സെറ്റ്- ഒരു വെടിക്കെട്ട് സംഘം

സന്തോഷ് പാലാ
mcsanthosh@yahoo.com

Friday, December 30, 2011

പകര്‍ച്ച

പകര്‍ച്ച

എത്രയെത്ര
ശിശിരങ്ങളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ മണം?

എത്രയെത്ര
വേനലുകളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ പച്ച?

നിസ്സഹായതയുടെ
കളത്തില്‍
പ്രതിരോധത്തിന്റെ
സഹനം
പ്രത്യക്ഷമായ
ഒരു വിനോദമായി
നിങ്ങള്‍ക്കും
അനുഭവപ്പെട്ടേക്കാം.

മരം
മഞ്ഞിനോട് ചെയ്യുന്നത്
മഞ്ഞ്
മരത്തിനോട് ചെയ്യുന്നത്,
ആകാശത്തെ ചുമക്കുന്നത്
തുടങ്ങി എന്തൊക്കെവേണമെങ്കിലും
എഴുതി തുലയ്ക്കാം.

വേനലിലുണങ്ങി
വര്‍ഷത്തില്‍ നനഞ്ഞ്
വസന്തത്തില്‍ പൂത്ത്
വീണ്ടുമുണങ്ങി-
പ്പൊഴിയുമ്പോഴേക്കും...

മരം മഞ്ഞിനോട്
ചെയ്യുന്നതുപോലെ,
മഞ്ഞ് മരത്തിനോട്
ചെയ്യുന്നതുപോലെ-
യെന്നൊക്കെപ്പറയുവാനാകുമോ?

മണ്ണ് മനുഷ്യനോട്...
മനുഷ്യന്‍ മണ്ണിനോട് ...??

ഒരു മരം ചുറ്റി പ്രേമം


കലാകൌമുദിയില്‍ വന്ന പുതിയ കവിത


Wednesday, December 28, 2011

ടെക്നോളജി ട്രാന്‍സ്ഫര്‍




കുന്തിച്ചിരുന്ന്
മൂത്രിയ്ക്കുന്നൊരുത്തന്‍
‘ആ പണ്ടാരക്കാലന്‍
ഒന്നും പറഞ്ഞില്ലടാ ഉവ്വേ‘,


ഉടുമ്പിന്റെ ഉടലും
ഒട്ടകത്തിന്റെ കഴുത്തും
ഉപ്പന്റെ കണ്ണും
ഓന്തിന്റെ സ്വഭാവവുമുള്ള
അയമോദക
വായുഗുളികവില്‍പ്പനക്കാരന്‍
“ഞാന്‍ സുന്ദരനല്ലേ
എന്ന്”

“അവന്റെ
അമ്മെക്കെട്ടിയ്ക്കാന്‍“
ഒന്നു
വഴിമാറി നില്‍ക്കടാന്നൊരു കിളവന്‍

‘അപ്പച്ചനുമമ്മച്ചിയുമറിഞ്ഞാല്‍
കൊന്നേനേ’
അനുരാഗമിഴിയില്‍
പരിഭവമെഴുതി
ചോദ്യചിഹ്ന്നം
പോലൊരുത്തി
നടുറോഡില്‍
ബാലെ കളിച്ച്

ഷേണായീസിലെ
പടം മാറിയോന്ന്
പറയുന്നതിന്
മുന്‍പെ
ബ്ലൂറ്റൂത്തില്‍ നിന്നും
റെഡ്റ്റൂത്തിലേയ്ക്കുള്ള അകലം
മനസ്സിലായിരുന്നു

എംജി റോഡില്‍ നിന്നും
ബാനര്‍ജി റോഡിലേയ്ക്കു
തിരിയുന്ന കവലയില്‍ വച്ച്.